കൊച്ചി: വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണെന്നും വോട്ട് കിട്ടാനുള്ള തട്ടിപ്പല്ലെന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി കെഎസ്ആർടിസി ബസ്സിൽ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര പദ്ധതിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സർക്കാരിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേർത്തുപിടിക്കുന്നവർ ആരാണോ അതാണ് ശരിയായ ഇടത് പക്ഷമെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്‌കരിച്ചാലും മുഖ്യമന്ത്രി സതീശൻ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവർക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്’- ജോയ് മാത്യു തുറന്നടിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
സബാഷ്
വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി കെ എസ് ആർ ടി സി ബസ്സിൽ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദർശിനി പദ്ധതി.
ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ മറ്റൊരു മുഖ്യൻ പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ ഒരു പ്രവാസിക്കും നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല.
കെ എസ് ആർ ടി സി ബസ്സിലെ ഈ പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളാണ്. അവരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് പ്രതിമാസം ആയിരം രൂപയെങ്കിലും മിച്ചം പിടിക്കാൻ കഴിയും.
ഗവർമെന്റിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേർത്തുപിടിക്കുന്നവർ ആരാണോ അതാണ് ശരിയായ ഇടത് പക്ഷം.
കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്‌കരിച്ചാലും മുഖ്യമന്ത്രി സതീശൻ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവർക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്.





