കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയെന്നാരോപിക്കുന്ന അവയവക്കച്ചവട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് ലേക്ക്‌ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. ഡോ. ജോൺ അലക്‌സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരാണ് നിലവിൽ ചോദ്യം ചെയ്യലിന് ഹാജരായത്.
കേസിന്റെ ഭാഗമായി ലേക്ക്‌ഷോർ ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.
കാസർകോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന അവയവക്കച്ചവട ശൃംഖലയ്ക്ക് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്ത് കള്ളപ്പണ ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വശങ്ങൾ അന്വേഷിക്കാൻ നടപടി ആരംഭിച്ചത്.
നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടോയെന്നും, അവയവദാതാക്കളെയും സ്വീകർത്താക്കളെയും ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റാക്കറ്റും ആശുപത്രികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകളും മറ്റ് തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റും ഇഡി അന്വേഷണ പരിധിയിലുണ്ട്. ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങൾക്കും ഡോക്ടർമാർക്കും സമൻസ് നൽകിയിട്ടുണ്ട്. അവയവക്കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.











