കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണക്കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് ശിക്ഷയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി.
പൊതുതാൽപര്യവും കുറ്റകൃത്യം സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ മതിയായ അസാധാരണ സാഹചര്യം പ്രതിക്ക് ചൂണ്ടിക്കാട്ടാനായില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പൾസർ സുനിക്കെതിരെ നിലവിലുള്ള മറ്റ് 11 ക്രിമിനൽ കേസുകളും കോടതി പരിഗണിച്ചു. മുൻപ് ജാമ്യത്തിൽ പുറത്തിറങ്ങിയ സമയത്ത് ഹോട്ടലിൽ സംഘർഷമുണ്ടാക്കി ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
ഇരയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ പ്രൊഫൈൽ പ്രതിയുടേതുമായി പൊരുത്തപ്പെട്ടത് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
കുറ്റക്കാരനെന്ന് വിചാരണക്കോടതി കണ്ടെത്തിയതോടെ പ്രീ-ട്രയൽ ഘട്ടത്തിലെ ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന ആനുകൂല്യം പ്രതിക്ക് ഇനി ബാധകമല്ലെന്നും ശിക്ഷ മരവിപ്പിക്കാൻ ശക്തമായ കാരണങ്ങൾ ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു.
പണം വാങ്ങി നടിയെ ആസൂത്രിതമായി ലൈംഗികമായി ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കുമെതിരായ കടന്നുകയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.


