കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തി വൻ തുക തട്ടിയെടുത്ത ഏഷ്യൻ വംശജയായ യുവതി കുവൈത്തിൽ അറസ്റ്റിലായി. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഡിറ്റക്ടീവ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്.
അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയാണെന്ന് നടിച്ച് സോഷ്യൽ മീഡിയയിലൂടെ വീട്ടുജോലിക്കാരെ തേടുന്നവരെയാണ് പ്രതി ലക്ഷ്യമിട്ടത്. വ്യാജ ചിത്രങ്ങളും കരാർ രേഖകളും അയച്ച് വിശ്വാസം നേടിയ ശേഷം, ഓരോ ഇരയിൽ നിന്നും 300 മുതൽ 500 കുവൈറ്റ് ദിനാർ വരെ അഡ്വാൻസ് തുകയായി ഇവർ വാങ്ങിയിരുന്നു.
പണം ലഭിച്ചതിനു പിന്നാലെ ഉപഭോക്താക്കളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ഫോൺ ഓഫാക്കി മറഞ്ഞുപോകുകയും ചെയ്തതാണ് തട്ടിപ്പ് രീതി. ഇതിനെ തുടർന്ന് പണം നഷ്ടപ്പെട്ട അഞ്ച് കുവൈത്ത് സ്വദേശികൾ നൽകിയ പരാതികളാണ് കേസിന് തുടക്കമായത്. കേസ് പിന്നീട് സൈബർ ക്രൈം വിഭാഗത്തിന് കൈമാറുകയായിരുന്നു.
ആധുനിക സാങ്കേതിക സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും, നാല് മൊബൈൽ ഫോണുകളും നിരവധി വ്യാജ സിം കാർഡുകളും പിടിച്ചെടുക്കുകയും ചെയ്തു.
സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളിൽ വീഴരുതെന്ന് കുവൈത്ത് സുരക്ഷാ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.






