കോട്ടയം: വേനല്‍ കടുത്തതോടെ പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകര്‍ ദുരിതത്തില്‍. കുലച്ചുവന്ന ഏത്തവാഴയുടെ കൂമ്പുകള്‍ വ്യാപകമായി കൊഴിഞ്ഞു പോകുകയാണ്. വെള്ളം ഒഴിച്ച് നനച്ചു പരിപാലിച്ചിട്ടും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നും കര്‍ഷകർ പറയുന്നു. പാതിമൂപ്പായ വാഴക്കുലകള്‍ ഒടിഞ്ഞുപോകുന്നതായും പരാതിയുണ്ട്. പച്ചക്കറിക്കൃഷിക്കും തിരിച്ചടിയുണ്ട്.
പാമ്പാടിയില്‍ പതിവിലും കൂടുതല്‍ മാവുകള്‍ ഈ വര്‍ഷം പൂവിട്ട് കണ്ണി മാങ്ങ ഉണ്ടായിരുന്നു. ഇത് കര്‍ഷകര്‍ക്കു വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വേനല്‍ച്ചൂട് കടുത്തതോടെ ഇതും കൊഴിഞ്ഞുപോയി, പഞ്ചായത്തിനെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം താപനില മുപ്പത്തിയാറ് ഡിഗ്രിയിൽ എത്തി നിൽക്കുമ്പോള്‍ പൈനാപ്പിള്‍ കര്‍ഷകര്‍ വലയുന്നു. കനത്ത ചൂടില്‍ പൊള്ളലേറ്റ് കൈതയുടെ ഓലകള്‍ക്ക് മഞ്ഞനിറം വ്യാപിക്കുകയും ഇതുമൂലം ഉത്പാദനവും കൈതച്ചക്കയുടെ തൂക്കവും ഗണ്യമായി കുറയുകയുമാണ്. പല കൈതത്തോട്ടങ്ങളിലും വെള്ളമൊഴിക്കാന്‍ ജലലഭ്യതക്കുറവുമൂലം സാധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തോട്ടങ്ങളില്‍ വെയിലിന്‍റെ ചൂട് ഏൽക്കാതിരിക്കാന്‍ പച്ചനെറ്റ് വിരിക്കുന്നുണ്ട്. ഇതിനു ചെലവ് കൂടുതലാണ്.




