ന്യൂജഴ്‌സി: ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു ശേഷം ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളിയിൽ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. മത്സരശേഷം അര്‍ജന്റീന താരങ്ങളും പരിശീലക സംഘത്തിലെ ചിലരും സ്പെയിന്‍ കളിക്കാരെ ആക്രമിച്ചിരുന്നു. വിജയാഘോഷത്തിനിടെ സ്പാനിഷ് താരത്തിന്റെ വയറ്റില്‍ അര്‍ജന്റീനയുടെ നഹുവേല്‍ മോളീന ഇടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.
സ്പെയിന്‍ കളിക്കാര്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ അര്‍ജന്റീന മധ്യനിരക്കാരന്‍ ലിയാന്ദ്രോ പരേഡെസും തിയാഗോ അല്‍മേഡയും എതിര്‍താരങ്ങളെ ചവിട്ടി വീഴ്ത്തുകയും യുവതാരം ഗാവിയെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിടുകയും ചെയ്തിരുന്നു. അര്‍ജന്റീന സംഘത്തിലെ മറ്റ് ചിലരും ഇതിന്റെ ഭാഗമായിരുന്നു. സംഘര്‍ഷത്തിനിടെ മൈതാനത്തുവച്ച് റഫറി അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
ഫിഫ അച്ചടക്ക സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്കും പരിശീലകര്‍ക്കും വിലക്കുണ്ടാകും. കൂടാതെ കുറഞ്ഞത് മൂന്ന് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ ഉണ്ടായേക്കും. അച്ചടക്കലംഘനം ഗുരുതരമെന്ന് കണ്ടെത്തിയാല്‍ താരങ്ങള്‍ ആഗോള വിലക്ക് ഏര്‍പ്പെടുത്താനും ഫിഫയ്ക്ക് അധികാരമുണ്ട്. കൂടാതെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കടുത്ത തുക പിഴയീടാക്കാനും കഴിയും. സംഭവത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും അന്വേഷണം നടത്തുന്നുണ്ട്. ഇംഗ്ലണ്ട് – അര്‍ജന്റീന മത്സരത്തിനുശേഷം ഫോക്‌ലന്‍ഡ് ദ്വീപില്‍ അവകാശമുന്നയിച്ചുള്ള പോസ്റ്റര്‍ അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിയ സംഭവത്തിലും ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


