തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം അത്യന്തം ഹീനമാണെന്ന് വി. മുരളീധരൻ എംഎൽഎ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുരളീധരൻ ആരോപിച്ചു.
മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി, ആ എണ്ണം തികയുന്നതുവരെ കാത്തിരിക്കുകയാണോ ചെയ്യുന്നതെന്നും മുരളീധരൻ ചോദിച്ചു. വി.ഡി. സതീശൻ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയായ ഷിജിനെ കാണാതായ ആദ്യ മണിക്കൂറുകളിൽ തന്നെ തിരച്ചിൽ നടത്തിയില്ലെന്നും ഷിജിന്റെ കുടുംബം ഇക്കാര്യം പരാതിപ്പെട്ടിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയോ ഫിഷറീസ് മന്ത്രിയോ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വന്ദേമാതരം വിവാദത്തിലും വി. മുരളീധരൻ സർക്കാരിനെ വിമർശിച്ചു. സർക്കാരിന് നയപരമായ വ്യക്തതയില്ലെന്നും ഒരു ഭാഗത്ത് വന്ദേമാതരം വേണമെന്ന് പറയുകയും സമ്മർദത്തിന് വഴങ്ങി മറുഭാഗത്ത് വേണ്ടെന്ന് പറയുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണം നടത്താൻ അറിയാത്തവരാണ് ഭരണത്തിലുള്ളതെന്നും മുരളീധരൻ വിമർശിച്ചു.
മുതലപ്പൊഴിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി ഒമ്പത് ദിവസം പിന്നിട്ട ശേഷമാണ് സ്ഥലത്ത് സ്കൂബ സംഘം എത്തിയത്. തിരച്ചിൽ കാര്യക്ഷമമായി നടത്തുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിനായി ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷിജിനെ കണ്ടെത്തുമെന്ന് പറയുന്നതിൽ മാത്രം ഒതുങ്ങാതെ തിരച്ചിൽ ശക്തമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ പ്രതികരണത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.


