തിരുപ്പതി: അഞ്ചുവയസ്സുള്ള മകന്റെ മുന്നിൽ അച്ഛനെ അമ്മയുടെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45)യാണ് കൊല്ലപ്പെട്ടത്.
ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമീപകാലത്ത് രാസാത്തി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചിരുന്നു. ഭാര്യയെ തേടി ഗാന്ധിയും അഞ്ചുവയസ്സുള്ള മകനും അന്നമയ്യയിലെത്തിയിരുന്നു. തുടർന്ന് നരസിംഹലുവിനെ കണ്ട ഗാന്ധിയോട് ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് ഇയാൾ കൂടെ കൊണ്ടുപോയി.
തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലേക്ക് ഗാന്ധിയെയും മകനെയും കൂട്ടിക്കൊണ്ടുപോയ പ്രതികൾ, മദ്യപാനത്തിനിടെ ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകന്റെ മുന്നിൽവെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.
സംഭവം കണ്ടു ഭീതിയിലായ ബാലൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതികൾ മടങ്ങിയതിന് ശേഷം പുറത്തുവന്ന കുട്ടി രാത്രി മുഴുവൻ പിതാവിന്റെ മൃതദേഹത്തിനരികെ കഴിഞ്ഞു. പിറ്റേദിവസം രാവിലെ കാട്ടിൽനിന്ന് പുറത്തിറങ്ങിയ കുട്ടി സമീപഗ്രാമത്തിൽ എത്തി നാട്ടുകാരോട് സംഭവം അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും, കേസിലെ പ്രതികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.




