ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ അംഗമായി. ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അദ്ദേഹം. തന്നെ മന്ത്രിസഭയിൽ അംഗമാക്കിയതിൽ അസ്ഹറുദ്ദീൻ എഐസിസിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു.
രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ മന്ത്രിസഭാ വികസനമാണിത്. നവംബർ 11-ന് ജൂബിലി ഹിൽസ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കോൺഗ്രസിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നു. മണ്ഡലത്തിലെ 30 ശതമാനം വോട്ടർമാരും മുസ്‌ലിംകളാണ്. എങ്കിലും, മന്ത്രിസ്ഥാനം ഉപതിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് അസ്ഹറുദ്ദീൻ വ്യക്തമാക്കി.
അതേസമയം, പുതിയ നിയമനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്ന ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് പാർട്ടി അറിയിച്ചു.
ന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള കോൺഗ്രസിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തീരുമാനം എന്ന് തെലങ്കാന കോൺഗ്രസ് നേതാവ് മഹേഷ് ഗൗഡ പറഞ്ഞു. അസ്ഹറുദ്ദീന് ന്യൂനപക്ഷ ക്ഷേമമോ കായികമോ വകുപ്പുകൾ നൽകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതുവരെ നിയമസഭയിലോ നിയമസഭാ കൗൺസിലിലോ അംഗമല്ല അസ്ഹറുദ്ദീൻ. നിയമസഭാ കൗൺസിലിലേക്ക് അദ്ദേഹത്തെ നാമനിർദേശം ചെയ്തിട്ടുണ്ടെങ്കിലും ഗവർണർ ഇതുവരെ അനുമതി നൽകിയിട്ടില്ല. മന്ത്രിസ്ഥാനത്ത് തുടരാൻ അടുത്ത ആറുമാസത്തിനുള്ളിൽ എം.എൽ.സി സ്ഥാനമെങ്കിലും നേടേണ്ടതുണ്ട്.


