കൊച്ചി: കാർ പിന്നോട്ടെടുക്കാൻ സ്കൂട്ടർ ഒതുക്കിനിർത്തി നൽകിയില്ലെന്നാരോപിച്ച് യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു. വാഴക്കാല പടമുഗളിൽ താമസിക്കുന്ന സുധീഷിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 22-ന് രാത്രി 10.04-ഓടെ പാലാരിവട്ടം–സിവിൽ ലൈൻ റോഡിലായിരുന്നു സംഭവം. നാലംഗസംഘം സഞ്ചരിച്ചിരുന്ന കാർ പിന്നോട്ടെടുക്കുന്നതിനിടെ സംഘത്തിലൊരാൾ സ്കൂട്ടർ തടഞ്ഞുനിർത്തി. എന്നാൽ ഇത് ശ്രദ്ധിക്കാതെ സ്കൂട്ടർ മുന്നോട്ടെടുത്ത സുധീഷിനോട് വാക്കേറ്റമുണ്ടാക്കിയ ശേഷം മുഖത്തും നെഞ്ചിലും ഇടത് ചെവിയിലും മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നിലത്തിട്ടു ചവിട്ടുകയും ചെയ്തു.
ആക്രമണത്തിൽ സുധീഷിന്റെ ഒരു ചെവിയുടെ കേൾവിശേഷിക്ക് തകരാറുണ്ടായതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റതായും പോലീസ് അറിയിച്ചു. മർദനത്തിനിടെ 14,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പ്രതികൾ എറിഞ്ഞുതകർത്തതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പാലാ രജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമകളെ തൃക്കാക്കര പോലീസ് ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല. പിന്നീട് ബന്ധപ്പെട്ടപ്പോൾ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കാക്കനാട്ടും സമാനമായ ആക്രമണം നടന്നിരുന്നു. സ്കൂട്ടർ യാത്രികരായ മൂന്ന് യുവാക്കളെ കാറിലെത്തിയ മൂന്നംഗസംഘം മർദിച്ചതിൽ ഒരാൾക്ക് തലയോട്ടിക്ക് പൊട്ടലേൽക്കുകയും ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയും ചെയ്യുകയാണ്. ആ കേസിൽ കാപ്പാ കേസ് പ്രതിയുൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സമാന ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.



Hi