കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ പട്ടാപകൽ കുറുനരിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിന് (12) ആണ് കടിയേറ്റത്. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്ന് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കാലിലാണ് കുറുനരി കടിച്ചത്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ജസ്മലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ജനവാസ മേഖലയിലേക്കു പകൽ സമയത്ത് കുറുനരി എത്തിയതും കുട്ടിയെ ആക്രമിച്ചതും പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.






