തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ആനത്തടം വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം വന്യജീവി ആക്രമണത്തിൽ നാല് ആടുകളെ ചത്തനിലയിൽ കണ്ടെത്തി. ചാതേലി മാത്യുവും കുടുംബവും വളർത്തിയ ആടുകളാണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ഒരു ആട്ടിൻകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മരപ്പലകകൾ ഉപയോഗിച്ച് നിർമിച്ച കൂടിനുള്ളിലാണ് ആടുകളെ സൂക്ഷിച്ചിരുന്നത്. പുലർച്ചെ നാലരയോടെ പശുക്കളെ കറക്കാൻ എഴുന്നേറ്റ മാത്യു പരിക്കേറ്റ ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടാണ് സംഭവം ശ്രദ്ധിച്ചത്. വെളിച്ചമിട്ട് നോക്കിയപ്പോൾ കുറുനരി ഓടിപ്പോകുന്നത് കണ്ടതായി അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതേ പ്രദേശത്ത് സമാനമായ ആക്രമണങ്ങൾ ആവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. മംഗലൻ ജെയ്സന്റെ രണ്ട് ആടുകളും, മുള്ളൻകുഴി ജോൺസന്റെയും അറയ്ക്കൽ അനിത അജീഷിന്റെയും ഓരോ ആടുകളുമടക്കം ആകെ എട്ട് ആടുകളെയാണ് ഇതിനകം കൊല്ലപ്പെട്ടതെന്ന് വാർഡംഗം ഷൺമുഖൻ അറിയിച്ചു.




