കൊച്ചി: അഞ്ചു വയസ്സുകാരി നിയക്ക് നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി ആശ്വാസമായി. മൂത്രനാളിയിലുണ്ടായ തടസ്സത്തിന്റെ പ്രശ്‌നത്തെ തുടർന്നാണ് കുട്ടിക്ക് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.
ദിവസ വേതനക്കാരനായ പിതാവിന്റെ പരിധിയിലുള്ള വരുമാനത്തിന് ആശ്രയമായ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കണ്ട മമ്മൂട്ടി, നിയയെ ‘വാത്സല്യം’ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ മേലൂർ സ്വദേശിയായ നിഥുൻ കെ സിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ട ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ, പെൽവിക് യൂറിറ്ററിക് ജംഗ്ഷനിൽ തടസ്സം കണ്ടെത്തി. ശസ്ത്രക്രിയക്ക് തുക കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ച നിഥുൻ കെയർ ആൻഡ് ഷെയറിലേക്ക് മേക്കേജ് ചെയ്തു. തന്റെ ശ്രദ്ധയിൽപ്പെട്ട വിഷയമായി വാത്സല്യം പദ്ധതി മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, മമ്മൂട്ടിയെ വിവരം അറിയിച്ചു.
രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തി . ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം, കൃത്യത എന്നിവ ഉറപ്പാക്കുന്ന റോബോട്ടിക് സർജറിയുടെ മികവിൽ, ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാൻ നിയക്ക് കഴിഞ്ഞു.
‘വാത്സല്യം’ പദ്ധതി 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന ഒരു പദ്ധതിയാണ്. വൃക്ക, മൂത്രാശയം, കരൾ, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട സർജറികൾ, കൂടാതെ ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കംചെയ്യുന്ന ശസ്ത്രക്രിയകളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. പങ്കാളികളാകാനായി +91 8590965542, +91 98474 87199 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




