കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്. കരിമ്പാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെടൽ.
ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിങ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്. ഫ്രഷ് കട്ട് വിഷയത്തിൽ നിർണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മാനദണ്ഡങ്ങൾ പാലിച്ചല്ല ഫ്രഷ് കട്ട് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് ഇത്രവലിയ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികൾ തുടക്കം മുതൽ പറയുന്നത്.മലപ്പുറം ജില്ലയിൽ 14 റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
അതുകൊണ്ട് അവിടെ മാലിന്യപ്രശ്‌നങ്ങളില്ല. കോഴിക്കോട് ജില്ലയിലെ മൊത്തം മാലിന്യങ്ങളും ഫ്രഷ് കട്ടിലാണ് എത്തുന്നത്. മറ്റു കമ്പനികൾക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുന്നില്ല. ഇത് അധികൃതരും ഫ്രഷ് കട്ട് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് എന്നാണ് ഹരജിക്കാരുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചിരിക്കുന്നത്.




