വാഷിങ്ടൺ: വിമാന ഇന്ധനവില കുത്തനെ ഉയർന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും കാരണം സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി. ഇറാൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വ്യോമയാന മേഖലയിലെ ആദ്യ വലിയ തകർച്ചയായി ഇത് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയോടെ എല്ലാ സർവീസുകളും റദ്ദാക്കി കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു.
യുദ്ധത്തെ തുടർന്ന് ഇന്ധനവില ഇരട്ടിയായി ഉയർന്നു. ഗാലണിന് ഏകദേശം 2.24 ഡോളർ ചെലവ് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ ഏപ്രിൽ അവസാനത്തോടെ ഇത് 4.51 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സമാണ് വില വർധനയ്ക്ക് പ്രധാന കാരണം.
കമ്പനിയെ രക്ഷിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 500 മില്യൺ ഡോളറിന്റെ സഹായപാക്കേജ് നിർദേശിച്ചിരുന്നെങ്കിലും ഭരണകൂടത്തിനുള്ളിലെ ഭിന്നതകളും കടം നൽകിയവരുടെ പിന്തുണ ലഭിക്കാത്തതും കാരണം അത് നടപ്പായില്ല.
ഇതിനുമുമ്പ് തന്നെ ലാഭം കണ്ടെത്താൻ ബുദ്ധിമുട്ടിലായിരുന്ന സ്പിരിറ്റ് എയർലൈൻസിന് ഇന്ധനവില വർധന വലിയ തിരിച്ചടിയായി. കൊവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ യാത്രക്കാർ കൂടുതൽ സൗകര്യങ്ങളും സേവന ഗുണനിലവാരവും പ്രാധാന്യം നൽകാൻ തുടങ്ങിയതോടെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന കമ്പനിയുടെ ആവശ്യകതയും കുറഞ്ഞിരുന്നു.




