ഇടുക്കി: കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം സംബന്ധിച്ച് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, കട്ടപ്പന നഗരസഭ സെക്രട്ടറി, തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിർമാണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകും.
സംഭവം കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് ഉണ്ടായത്. തമിഴ്നാട് കമ്പം സ്വദേശിയായ ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജയരാമൻ കരാർ എടുത്തിരുന്ന ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ആറ് പേരടങ്ങിയ സംഘം ഇറങ്ങി. ആദ്യം മൈക്കിൾ ടാങ്കിൽ ഇറങ്ങിയപ്പോൾ ബോധം കെട്ട് വീണു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ സുന്ദര പാണ്ഡ്യനും കുടുങ്ങി. തുടർന്ന് ജയരാമനും രക്ഷപ്രവർത്തനത്തിനിറങ്ങിയെങ്കിലും മൂവരും പുറത്തുവരാൻ കഴിഞ്ഞില്ല.
ഓക്സിജൻ തീരെ കുറവായ ടാങ്കിൽ കുടുങ്ങിയ ഇവരെ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു. ടാങ്കിന്റെ മുകളിൽ മണ്ണ് യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും മൂന്നുപേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്വകാര്യ ഹോട്ടലിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടെ, മുൻവശത്തെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.






