തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താനുള്ള സൗകര്യം മേയ് 9 മുതൽ പ്രാബല്യത്തിൽ വരും. ശനിയാഴ്ച മുതൽ ടിക്കറ്റ് നൽകുന്ന സമയത്ത് യാത്രക്കാരുടെ ലിംഗവിവരം കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതർ നിർദേശം നൽകി.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ദിനംപ്രതി എത്ര സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതെന്ന് കണക്കാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതെന്നാണ് വിലയിരുത്തൽ.






