തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിൽ നിന്നുള്ള വൃക്ക മാറ്റിവെപ്പിലൂടെ ജീവൻ തിരികെ നേടിയ 10 വയസ്സുകാരിയായ ശ്രേയ ആശുപത്രി വിട്ടു. അപകടത്തിൽ മരിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ടു വൃക്കകളാണ് ശ്രേയയ്ക്ക് മാറ്റിവെച്ചത്. വൃക്ക പ്രവർത്തനം നിലച്ചതിനെ തുടർന്ന് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ശ്രേയ ഹീമോഡയാലിസിസ് ചികിത്സയിൽ ആയിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ, ഡോ. ടോണി, പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ. സൂസൻ ഉതുപ്പ്, ഡോ. രാഗി കൃഷ്ണൻ, ഡോ. സി.ആർ. രാധിക, ഡോ. ക്രിസ്റ്റി കാതറിൻ തോമസ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. ശിവകുമാർ, ഡോ. സുരേഷ് കുമാർ, ഡോ. അൻസാർ, ഡോ. നൈജി എന്നിവരടങ്ങിയ വിദഗ്ധസംഘം പന്ത്രണ്ടുമണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, കെസോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ എന്നിവർ ശസ്ത്രക്രിയാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒരേ സമയം രണ്ടു വൃക്കകളും കുട്ടിക്ക് മാറ്റിവെക്കുന്ന ശസ്ത്രക്രിയ അതീവ സങ്കീർണമാണ്.
ജനുവരിയിൽ എസ്.എ.ടി.യിൽ ആദ്യമായി 16 കിലോഗ്രാം ഭാരമുള്ള സാൻ മരിയ എന്ന കുട്ടിക്ക് വൃക്ക മാറ്റിവെച്ചിരുന്നു. അതിന് പിന്നാലെ രണ്ടാഴ്ചയ്ക്കകം ശ്രേയയ്ക്കും വിജയകരമായി വൃക്ക മാറ്റിവെപ്പ് നടത്തി. സംസ്ഥാന സർക്കാരിന്റെ ചികിത്സാസഹായ പദ്ധതികളുടെ ഭാഗമായി ഇരുവർക്കും ശസ്ത്രക്രിയ പൂർണമായും സൗജന്യമായിരുന്നു.






