കൊച്ചി: ഷട്ടർ ഘടിപ്പിച്ച ബസിന് പകരം ഗ്ലാസ് വിൻഡോ ബസ് നൽകിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ശുപാർശ ചെയ്തതായി അധികൃതർ വിശദമാക്കി.
കോതമംഗലം ഡിപ്പോയിൽ നിന്ന് രാവിലെ 6.50ന് പുറപ്പെടേണ്ട ബസാണ് സർവീസ് മുടങ്ങിയത്. സാധാരണയായി ഷട്ടർ സംവിധാനം ഉള്ള ബസിൽ സർവീസ് നടത്തിയിരുന്ന ഡ്രൈവർക്ക് പകരം ഗ്ലാസ് വിൻഡോ ബസ് അനുവദിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഇതോടെ ഡ്രൈവർ ഡ്യൂട്ടി തുടരാൻ തയ്യാറാകാതെ വീട്ടിലേക്ക് മടങ്ങിയതോടെ കണ്ടക്ടറുടെയും ഡ്യൂട്ടി തടസ്സപ്പെട്ടു.
പുതിയ ബസുകളിൽ കൂടുതലും ഗ്ലാസ് വിൻഡോ സംവിധാനമാണെന്നും പഴയ വാഹനങ്ങളിലാണ് ഷട്ടർ സംവിധാനം ഉള്ളതെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഡ്രൈവറുടെ നടപടി സംബന്ധിച്ച് വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് തയ്യാറാക്കി എടിഒ മുഖേന മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, അസുഖം കാരണം ഡ്യൂട്ടി ഉപേക്ഷിച്ചതാണെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റോടെ ഡ്രൈവർ ഡിപ്പോ അധികൃതർക്ക് ഇ-മെയിൽ അയച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. അധികൃതർ സംഭവത്തിൽ തുടർനടപടികൾ പരിഗണിക്കുകയാണ്.




