തിരുവനന്തപുരം: പാറശാലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ സിആർപിഎഫ് ജവാൻ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാജേഷും കുടുംബവും വീട്ടിന്റെ രണ്ടാം നിലയിൽ ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് താഴത്തെ നിലയിലെ പിൻവാതിലിന്റെ കുറ്റി ഇളക്കിമാറ്റി അകത്ത് കടക്കുകയായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും മോഷ്ടാവ് കവർന്നു. രാവിലെ എഴുന്നേറ്റ ശേഷമാണ് മോഷണ വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം മറച്ച ഒരാളുടെ ദൃശ്യം ലഭിച്ചു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പാറശാല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പാറശാലയിലും സമീപ പ്രദേശങ്ങളിലും മോഷണങ്ങൾ വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ മാസം പാറശാല ഗവൺമെന്റ് വിഎച്ച്എസ്എസിൽ നടന്ന മോഷണ കേസിലെ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്കൂളിലെ പ്രിൻസിപ്പൽ ഓഫീസ്, കമ്പ്യൂട്ടർ ലാബ് എന്നിവ കുത്തിത്തുറന്ന് ലാപ്ടോപുകൾ, ഡിജിറ്റൽ ക്യാമറകൾ, വെബ് ക്യാമറ തുടങ്ങിയവ മോഷ്ടിച്ചിരുന്നു. സിസിടിവിയിൽ പ്രതിയുടെ ദൃശ്യം ലഭിച്ചിട്ടും അറസ്റ്റ് നടന്നിട്ടില്ല. ഇതുകൂടാതെ ധനുവച്ചപുരം പ്രദേശത്തും വീടുകളിലും ആരാധനാലയങ്ങളിലും മോഷണങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു.






