തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. 2019-ൽ വിജയ് മല്യ നൽകിയ സ്വർണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഡെപ്യൂട്ടി കമ്മീഷണർ ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. അന്ന് അദ്ദേഹം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്.
2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളി കൈമാറിയതും മുരാരി ബാബുവായിരുന്നു. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന അദ്ദേഹം, 2019-ലെ റിപ്പോർട്ടിലും സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയിരുന്നു.
വിവാദത്തിൽ തനിക്ക് വീഴ്ചയില്ലെന്ന് മുരാരി ബാബു വ്യക്തമാക്കി. തന്ത്രിയുടെ കത്തിലാണ് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്നും, താൻ നൽകിയതു പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും, പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ അനുമതി മേൽസ്ഥർ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. ദ്വാരപാലകരുടെയും കട്ടിളകളുടെയും ഭാഗങ്ങളിൽ വളരെ കുറച്ച് സ്വർണം പൂശിയതിനാൽ ചെമ്പ് തെളിഞ്ഞതാണെന്നും, 2019-ൽ തന്നെ ഇത് ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മുരാരി ബാബു കൂട്ടിച്ചേർത്തു.






