ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കോഫെപോസ നിയമപ്രകാരം കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി. ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരുന്നതിനാൽ അവർ വിചാരണത്തടവിലായിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്തുകയും ഹവാല ഇടപാടുകൾ നടത്തുകയും ചെയ്തതായി റവന്യു ഇന്റലിജൻസ് കണ്ടെത്തിയതിനെ തുടർന്നാണ് കോഫെപോസ ചുമത്തിയത്.
മുൻ ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ, 2025 മാർച്ചിൽ ബെംഗളൂരു വിമാനത്താവളത്തിൽ 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ സ്വർണം കടത്തുന്നതിനിടെ അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ തരുൺ രാജുവിനെയും ബെള്ളാരിയിലെ സ്വർണവ്യാപാരി സാഹിൽ ജയിനെയും പിന്നീട് അറസ്റ്റ് ചെയ്തു. 2024 മാർച്ചിൽ നിന്ന് 2025 മാർച്ച് വരെ 102.55 കോടി രൂപ വിലവരുന്ന 127.3 കിലോ സ്വർണം രന്യയുടെ നേതൃത്വത്തിൽ കടത്തിയതായി റവന്യു ഇന്റലിജൻസ് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കേസെടുത്തിരുന്നു.




