തിരുവനന്തപുരം: സംസ്ഥാനത്തെ പൂർണമായും അഴിമതിവിമുക്തമാക്കുന്നതിനായി ‘പ്രോജക്ട് സീറോ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സർക്കാർ ഓഫീസുകളിൽ കൈക്കൂലി ഇല്ലാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തെ സമ്പൂർണ അഴിമതിവിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പദ്ധതിയെ ഒരു വലിയ മാറ്റമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എവിടെയെങ്കിലും അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് വിവരം അറിയിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും നേതാക്കളെയും വിജിലൻസ് നിരീക്ഷണ വിധേയരാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാർക്ക് കൈമടക്ക് നൽകാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ ഉപയോഗിക്കുമെന്നും ട്രാപ്പ് കേസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് മാനുവൽ പരിഷ്‌കരിക്കുന്നതിനുള്ള ഡ്രാഫ്റ്റ് തയ്യാറായതായും അദ്ദേഹം പറഞ്ഞു.
അഴിമതി പൂർണമായി ഇല്ലാതാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, അതിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.






