തിരുവനന്തപുരം: പണ്ഡിതനും വർക്കല നാരായണഗുരുകുല അധ്യക്ഷനുമായ ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.55ഓടെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് മുൻപ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒരാഴ്ചക്കാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (2015) നേടിയ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
1938 ഡിസംബർ 9ന് ജനിച്ച ഗുരു മുനി നാരായണപ്രസാദ്, പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെ 1968-ലാണ് നാരായണ ഗുരുകുലത്തിൽ ചേർന്നത്. പിന്നീട് 1999-ൽ ഗുരുകുലത്തിന്റെ അധ്യക്ഷനായി. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദി, അസമീസ് ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്.




