തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് ഭാര്യ ആമിന. അഷ്കർ കൊടുംക്രിമിനൽ ആണെന്ന് പറയുകയാണ് ഇവർ. വിവാഹം കഴിഞ്ഞതു മുതൽ ക്രൂരമായി പീഡിപ്പിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ചും അടിവയറിൽ ചവിട്ടിയും ക്ലോസറ്റിൽ തല ഇടിപ്പിച്ചും ഉപദ്രവിച്ചെന്നും ആമിന വെളിപ്പെടുത്തുന്നു.
ഇവിടെ തീരുന്നില്ല ക്രൂരതകൾ. വലിച്ചിഴച്ച് കൊണ്ടുപോയി ബാത്റൂമിൽ പൂട്ടിയിട്ടു. പലവട്ടം കെട്ടിത്തൂക്കി മർദിച്ചു. തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആമിന പറഞ്ഞു. അഷ്കറിനെതിരെ പൊലീസിൽ പുതിയ പരാതി നൽകുമെന്ന് ആമിനയുടെ അമ്മ ഷജിലയും വ്യക്തമാക്കി.
പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു സ്വത്തിനു വേണ്ടിയാണ് മകളെ പീഡിപ്പിച്ചത്. പ്രതീക്ഷിച്ച പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആമിനയുടെ സഹോദരൻറെ മകന്റെ മരണത്തിന് പിന്നിലും അഷ്കറിന് പങ്കുണ്ടെന്നും മാതാവ് പറയുന്നു. ‘നീന്തൽ അറിയാവുന്ന മകൻ മുങ്ങി മരിക്കില്ല. മുങ്ങിമരിച്ച ആൾ വെള്ളം കുടിക്കും.എന്നാൽ അതുണ്ടായിരുന്നില്ല.അഷ്കർ കൊലപ്പെടുത്തിയതെന്ന് സംശയം. പരാതികൾ നൽകിയിട്ടും പൊലീസ് അവഗണിച്ചു. അന്ന് അഷ്കറിനെതിരെ അന്വേഷണം നടന്നിരുന്നെങ്കിൽ കുഞ്ഞിന് ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു എന്നും അവർ പറയുന്നു.
അതേസമയം കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിൻറെ മരണകാരണം.






