ആലപ്പുഴ: അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശൻ (72) ആണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയുമുണ്ടായിരുന്നതിനാൽ സംശയമുയർന്നെങ്കിലും മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ പലതവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മകൾ അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
അരൂർ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോലീസ് സർജന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഒരു കൈ അടുക്കളയിലെ സ്ലാബിൽ പിടിച്ച നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിന്നിലേക്ക് വീഴുന്നതിനിടെ സ്ലാബിൽ പിടിക്കാൻ ശ്രമിച്ചിരിക്കാമെന്നും വീഴ്ചയിൽ തല തട്ടിയാണ് മുറിവേറ്റതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. കഴുത്തിലെ മാല ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുമെന്നും അരൂർ പോലീസ് അറിയിച്ചു.




