ബെംഗളൂരു: കാവേരി നദീജല പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക സർക്കാർ. വിഷയത്തിൽ കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെട്ട് ദീർഘകാല പരിഹാരം കണ്ടെത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
വെള്ളക്ഷാമമുള്ള സമയങ്ങളിൽ തമിഴ്നാടിന് ജലം നൽകാനാകില്ലെന്ന് കർണാടക വ്യക്തമാക്കി. നിലവിൽ ലഭിച്ച മഴയുടെ പശ്ചാത്തലത്തിലാണ് പ്രതിസന്ധി താൽക്കാലികമായി ഒഴിവായതെന്നും, നിർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
കബനി, ഹാരംഗി അണക്കെട്ടുകളിൽ നിന്ന് നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും മഴ കുറഞ്ഞാൽ ജലവിതരണം നിർത്തിവയ്ക്കുമെന്നും കർണാടക അറിയിച്ചു. 40 ടി.എം.സി വെള്ളം കരുതൽ ശേഖരമായി നിലനിർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കില്ലെന്നും, ഡി.എം.കെ സമർപ്പിച്ച ഹർജിയിൽ കോടതി വിശദീകരണം തേടിയാൽ മറുപടി നൽകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
അതേസമയം, കാവേരി വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ചർച്ചയ്ക്ക് അനുകൂല സാഹചര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ച മാറ്റിയത്.
കാവേരി ജല തർക്കം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. വെള്ളം പങ്കുവയ്ക്കൽ വിഷയത്തിൽ വ്യക്തതയില്ലാതെ ബെംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും വിമാനത്താവളത്തിൽ പ്രതിഷേധിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.




