തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ, കടലാക്രമണം, ഉരുൾപൊട്ടൽ എന്നിവയെ തുടർന്നുണ്ടായ ദുരിത സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രംഗത്തിറങ്ങി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഓഫീസ് ബ്രീഫിംഗിൽ മാത്രം ഒതുങ്ങുകയാണെന്ന് പാർട്ടി ആരോപിച്ചു.
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന വിമർശനവും സിപിഎം ഉന്നയിച്ചു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി മറ്റ് പരിപാടികളിൽ പങ്കെടുത്തത് പൊതുസമൂഹത്തിൽ വിമർശനത്തിന് ഇടയാക്കിയെന്നും പാർട്ടി പറഞ്ഞു. ദുരന്തസാധ്യതയുള്ള മേഖലകളിൽ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിലും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിലും വീഴ്ച ഉണ്ടായതായി സിപിഎം ആരോപിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ മന്ത്രിമാരെ മാത്രം ചുമതലപ്പെടുത്താതെ മുഖ്യമന്ത്രി നേരിട്ട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും സിപിഎം ആവശ്യപ്പെട്ടു.




