കൊച്ചി: ശബരിമലയുടെ പുതിയ തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര്‍ ബ്രഹ്മദത്തന് ഹൈക്കോടതിയുടെ നിർദേശങ്ങൾ. ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ചുമതല നിർവഹിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ ഭക്തിയും ജാഗ്രതയും പുലർത്തണം. എല്ലാ തീരുമാനങ്ങളും ദേവപ്രതിഷ്ഠയുടെ താൽപര്യം മുൻനിർത്തിയായിരിക്കണമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഭക്തരുടെ ക്ഷേമത്തിനും ആത്മീയ അനുഭവത്തിനും പ്രാധാന്യം നൽകണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
കണ്ഠരര്‍ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് നിയമനം ശരിവെച്ചത്. ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേൽക്കും. നിലവിലെ തന്ത്രി കണ്ഠരര്‍ രാജീവരരുടെ മകനാണ് അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പുതിയ തന്ത്രിയെ തെരഞ്ഞെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ചിങ്ങമാസ പൂജകൾക്കായി നട തുറക്കുമ്പോൾ തനിക്ക് ചുമതല വഹിക്കാൻ കഴിയില്ലെന്ന് കാട്ടി കണ്ഠരര്‍ രാജീവരർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. തുടർന്ന് ദേവസ്വം ബോർഡ് യോഗം ചേർന്ന് ബ്രഹ്മദത്തനെ പുതിയ തന്ത്രിയായി തീരുമാനിക്കുകയായിരുന്നു.




