കൊച്ചി: ഹൈക്കോടതിയിൽ സേവനമനുഷ്‌ടിക്കുന്ന സർക്കാർ അഭിഭാഷകരുടെ മെയ് മാസ ശമ്പളം മുടങ്ങി. മുൻ സർക്കാർ നിയോഗിച്ച മുതിർന്ന അഭിഭാഷകര്‍ ശമ്പളമാണ് മുടങ്ങിയത്. ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മുടങ്ങി, മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് പരാതി ഉണ്ട്.
അധികാരമാറ്റത്തിന് ശേഷം ഭരണാനുകൂല സംഘടനയിലെ നേതാക്കളുടെ ഇടപെടലാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് ചിലർ ആരോപിക്കുന്നു. രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തി ബോധപൂർവം ശമ്പളം തടഞ്ഞതാണെന്നാണ് മുൻ സർക്കാരിന്റെ അഭിഭാഷകർ ഉയർത്തിയ ആരോപണം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ മുറയ്ക്ക് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ രാജിക്കത്ത് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് മെയ് മാസ ശമ്പളം മുടങ്ങിയത്.
ശമ്പളം ഇന്നും ലഭിച്ചില്ലെങ്കിൽ അഡ്വക്കറ്റ് ജനറലിനെ നേരിട്ട് കാണാനുള്ള നീക്കവുമായി അഭിഭാഷകർ മുന്നോട്ട് പോകും. കൂടാതെ, സർക്കാർ അഭിഭാഷകർ നാളെ കൂട്ട അവധി എടുത്ത് പ്രതിഷേധം കാണിക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്.






