തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം നടത്തുമെന്നാണ് ആശമാർ അറിയിച്ചത്. ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ആശമാർ പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്. നാളെ സമരപ്രതിജ്ഞാ ദിനമായിരിക്കുമെന്നും കൂടുതൽ സമരരീതിയെക്കുറിച്ചുളള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വിവിധ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനിച്ചു.
ദീർഘാകാലം നിരാഹാരം കിടന്നും മുടി മുറിച്ചും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയുമായിരുന്നു തുടക്കത്തിലേ പ്രതിഷേധം. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോൾ സമരം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ആശമാർ. ആശാ പ്രവർത്തകരുടെ ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തിക്കൊണ്ടാണ് നിർണായക തീരുമാനമെടുത്തിരിക്കുന്നത്.
ഓണറേറിയം വർദ്ധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് ആശമാർ നിർണായക നീക്കം നടത്തിയിരിക്കുന്നത്. തിരിഞ്ഞുനോക്കാത്ത സർക്കാരിന്റെ മനംമാറ്റത്തിന് കാരണം തങ്ങളുടെ സമരമാണെന്നാണ് ആശമാർ പറയുന്നത്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം നടത്താൻ സിഐടിയു അനുകൂല ആശാ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്കാണ് പരിപാടി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആശമാരെ അവഗണിച്ചവർക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറി ക്യാമ്പയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.


