വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷം രൂക്ഷമായ സൈനിക നീക്കത്തിന് സാധ്യത ഉണ്ടായിരുന്ന സാഹചര്യത്തിൽ താൻ ഇടപെട്ടാണ് സ്ഥിതി ശമിപ്പിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഗാസ സമാധാന സമിതി യോഗത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
“നിങ്ങൾ യുദ്ധം ആരംഭിച്ചാൽ രണ്ട് രാജ്യങ്ങൾക്കും മേൽ 200 ശതമാനം നികുതി ചുമത്തുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകി. സാമ്പത്തിക നഷ്ടം വൻതോതിൽ ഉണ്ടാകുമെന്ന് മനസ്സിലാക്കിയതോടെ അവർ യുദ്ധം ഉപേക്ഷിച്ചു,” എന്നാണ് ട്രംപ് പറഞ്ഞത്.
ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച സാഹചര്യങ്ങളെയാണ് ട്രംപ് പരാമർശിച്ചത്. സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. സ്ഥിതി ഗുരുതരമായ ഘട്ടത്തിൽ താൻ നേരിട്ട് ഇടപെട്ടതായും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും ബന്ധപ്പെടുകയും വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും പിൻവാങ്ങിയെന്നാണ് ട്രംപിന്റെ വാദം. പാകിസ്ഥാൻ പ്രധാനമന്ത്രി തന്നെ പരസ്യമായി പ്രശംസിച്ചതായും, തന്റെ ഇടപെടലിലൂടെ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ട്രംപിന്റെ വാദങ്ങൾ ഇന്ത്യ പൂർണമായും തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളിലെയും സൈനിക പ്രവർത്തനങ്ങളുടെ മേധാവിമാർ തമ്മിൽ നടത്തിയ ചർച്ചകളിലൂടെയാണ് സംഘർഷം ശമിച്ചതെന്നതാണ് ഇന്ത്യയുടെ നിലപാട്. മുമ്പും പലതവണ ഇന്ത്യ–പാകിസ്ഥാൻ ബന്ധത്തിൽ സമാധാനത്തിന് താനാണ് മദ്ധ്യസ്ഥത വഹിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.










