പാലക്കാട്: പിണറായി വിജയൻറെ വീട്ടിൽ നടക്കുന്ന റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ് രംഗത്ത്. റെയ്ഡ് നീചമായ രാഷ്ട്രീയ വേട്ടയാടൽ ആണെന്നും ഇതിന് പിന്നിൽ കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
സിപിഐഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. പക്ഷേ അത് നടക്കില്ല. ജനലക്ഷങ്ങൾ അണിനിരന്ന് ഇതിനെ നേരിടും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയൻ സിപിഐഎം നേതാവായതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിൽ ഇഡി പരിശോധന പുരോഗമിക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാർ തെമ്മാടികൾ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.






