നമ്മുടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ഓരോ ജനപ്രതിനിധിയും അധികാരമേറ്റെടുക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലേണ്ടതായിട്ടുണ്ട്. പലരുടേയും നമ്മൾ കണ്ടിട്ടുള്ളതുമാണ്. ദൈവനാമത്തിനു പകരം വിവിധ ദൈവങ്ങളുടെ പേരിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗങ്ങൾ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയെന്ന വാർത്തകളാണല്ലോ ഇപ്പോൾ പുറത്ത് വരുന്നത്. അതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തംഗത്തേയും കോടതി അസാധുവാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇവരെല്ലാം വീണ്ടും നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ഇനി, എന്താണ് ഇവർ ചെയ്ത ചട്ടലംഘനം? എന്തൊക്കെയാണ് സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തെ നിയമങ്ങൾ? ഇത്തരത്തിൽ മുമ്പും പണികിട്ടിയവർ വേറെയാരെങ്കിലുമുണ്ടോ?
കേരളത്തിലും ഇത് ആദ്യത്തെ സംഭവമല്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയിൽ ഗുരുദേവന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് 2003ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സത്യപ്രതിജ്ഞ സംബന്ധിച്ച നിയമങ്ങൾ എന്തൊക്കെയാണ് ? വിശദമായി മനസിലാക്കാം.
പഞ്ചായത്തീരാജ് നിയമത്തിലെ രണ്ടാംപട്ടികയിലും മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം പട്ടികയിലും സത്യപ്രതിജ്ഞയ്ക്ക് നിശ്ചിത ഫോർമാറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്ത അംഗം ഇത് ഒപ്പിട്ടു നൽകുകയും വേണം. മുനിസിപ്പൽ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ ‘ദൈവ നാമത്തിൽ (in the name of God/solemnly affirm)’ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ചെയ്യണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സത്യവാചകത്തിൽ ഇല്ലാത്ത പേരുകൾ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു. ആരെങ്കിലും കോടതിയെ സമീപിച്ചാൽ വീണ്ടും യഥാരീതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഉത്തരവുണ്ടാകുമെന്നുറപ്പാണ്. വിശാലമായ ഒരു പൊതുരീതി ഉറപ്പാക്കാനാണ് ഇങ്ങനെയൊരു കർശന നിയമം കൊണ്ടുവന്നിരിക്കുന്നത്.
അന്ന് ഉമേഷ് ചള്ളിയിലിന്റെ നടപടിയെ അസാധുവാക്കുക മാത്രമല്ല കോടതി ചെയ്തത്ര. സഭാംഗമാവാൻ ഉമേഷ് ചള്ളിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ സഭയിൽ ഇരുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കണമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇതനുസരിച്ച് ഉമേഷ് ചള്ളിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പിഴയായി 41,000 രൂപയാണ് അടയ്‌ക്കേണ്ടി വന്നത്. വിധിക്കെതിരെ ഉമേഷ് ചള്ളിയിൽ അപ്പീൽ നൽകിയെങ്കിലും സുപ്രീംകോടതി കേരള ഹൈക്കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.
ഇത്തവണ ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഒരു സുപ്രധാന പരാമർശം നടത്തുകയുണ്ടായി. വനം കൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവർ ഉണ്ടാകാം, അതുകൊണ്ട് ആ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമോ? എന്നാണ് കോടതി ചോദിച്ചത്. ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി ഓർമ്മിപ്പിച്ചിരുന്നു.
മുമ്പ് മുസ്ലീം ലീഗ് മന്ത്രിമാർ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിട്ടുള്ള വിഷയമാണ്. അല്ലാഹു എന്നത് ദൈവത്തിന്റെ അറബി വാക്കാണ് എന്ന വാദത്തിലാണ് കോടതി അന്ന് അയഞ്ഞത്. പക്ഷേ ഇത്തവണ ലീഗ് തന്നെ ആ രീതി മാറ്റുകയും ദൈവനാമത്തിൽ സത്യവാചകം ചൊല്ലുകയും ചെയ്തത് ചർച്ചയായിരുന്നു.






