ഫ്രാൻസ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന പഠന കേന്ദ്രമായി മാറുന്നു. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ വിസ നിയമങ്ങൾ കടുപ്പിച്ചതോടെയാണ് കൂടുതൽ വിദ്യാർത്ഥികൾ ഫ്രാൻസിനെ തിരഞ്ഞെടുക്കുന്നത്. വേഗത്തിൽ വിസ ലഭിക്കുന്നത്, ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സുകൾ, പഠനശേഷമുള്ള തൊഴിൽ അവസരങ്ങൾ എന്നിവയാണ് ഫ്രാൻസിനെ കൂടുതൽ ആകർഷകമാക്കുന്നത്. വിസ നയങ്ങളിലെ സ്ഥിരതയും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമായി മാറിയിട്ടുണ്ട്.
അതേസമയം, യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 2026-27 അധ്യയന വർഷം മുതൽ വർധിപ്പിക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് വിദേശ പഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉയർത്തുകയാണ്.
വിദേശ രാജ്യങ്ങളിലെ ഉയർന്ന ജീവിതച്ചെലവും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ പഠനത്തിനായി രാജ്യം തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ പുലർത്തുകയാണ്. മുൻപ് സർവകലാശാലകളുടെ റാങ്കിനും പ്രശസ്തിക്കും പ്രാധാന്യം നൽകിയിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ സ്ഥിരതയുള്ള വിസ നിയമങ്ങളും പഠനശേഷമുള്ള ജോലി സാധ്യതകളും കൂടുതൽ പരിഗണിക്കുന്നുണ്ട്. 2030 ഓടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 30,000 ആയി ഉയർത്താനാണ് ഫ്രാൻസിന്റെ ലക്ഷ്യം. ഇത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണ്.






