കൊച്ചി: ഏലൂർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതായി പരാതി. ഇന്ന് രാവിലെ ഏഴുമണിയോടെ പുഴയിൽ വ്യാപകമായി പതയും നുരയും കണ്ടെത്തുകയായിരുന്നു. കുടിവെള്ള പദ്ധതികൾക്ക് ഉൾപ്പെടെ ആശ്രയിക്കുന്ന പെരിയാറിലാണ് വീണ്ടും മാലിന്യക്കാഴ്ചയുണ്ടായത്.
ഏലൂർ, പാതാളം, ബിനാനിപുരം മേഖലകളിലാണ് രാവിലെ പുഴയിൽ നുര കണ്ടെത്തിയത്. പെരിയാറിന്റെ ഇരുകരകളിലുമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽനിന്ന് മാലിന്യം ഒഴുകിയെത്തുന്നത് ഇതാദ്യമല്ല. 24 മണിക്കൂറും നിരീക്ഷണ സംവിധാനമുണ്ടെന്ന് പറയുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംവിധാനങ്ങൾ നിലനിൽക്കെയാണ് വീണ്ടും മാലിന്യമൊഴുക്കിയത്.
വേലിയേറ്റം ആരംഭിച്ചതോടെ നുരയുടെ ശക്തി കുറഞ്ഞ് ഒഴുകിപ്പോയി. നുര ആദ്യം കണ്ടെത്തിയ സ്ഥലത്തിന് സമീപം എല്ലുപൊടി നിർമാണ ഫാക്ടറിയും കോഴിയറവ് മാലിന്യ സംസ്കരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നാണ് മാലിന്യം ഒഴുക്കിയതെങ്കിൽ അനിമൽ ഫാറ്റിന്റെ സാന്നിധ്യം മാലിന്യത്തിൽ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇക്കാര്യം ഉൾപ്പെടെ പരിശോധിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.




