ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പരസ്യപ്രതികരണങ്ങളെ പൂർണമായി ശരിവച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. തോമസ് ഐസക് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് ആദ്യമായാണ് കേൾക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ തന്നെപ്പോലുള്ളവർക്ക് പാർട്ടി വിടേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ അനിവാര്യമായി നടക്കേണ്ട സ്വയംവിമർശനമാണ് തോമസ് ഐസക്കിന്റെ പ്രതികരണമെന്നും അത് രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഇപ്പോൾ നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയാണെന്നും ഇത്രയെങ്കിലും തുറന്നുപറഞ്ഞില്ലെങ്കിൽ ഐസക്കിന് ധാർമികവും മാനസികവുമായ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസങ്ങളോ വർഷങ്ങളോ ആയി താനും തോമസ് ഐസക്കും തമ്മിൽ യാതൊരു ആശയവിനിമയവും നടക്കുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പാർട്ടി ഇപ്പോൾ താഴെത്തലം മുതൽ മുകൾത്തലം വരെയുള്ള കമ്മിറ്റികളിൽ ഒരു ചെറിയ വിഭാഗത്തിന് സുഖമായി ജീവിക്കാനും അധികാരം സ്ഥാപിക്കാനും ഇഷ്ടമില്ലാത്തവരെ പുറത്താക്കാനുമുള്ള സംവിധാനമായി മാറിയിരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലാണ് ഇത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചിലർ തുടക്കമിട്ടതെന്നും അതിന്റെ പ്രധാന ഇര താനായിരുന്നുവെന്നും സുധാകരൻ തുറന്നടിച്ചു. പാർട്ടിയിലെ തെറ്റുകൾ തിരുത്താൻ തയാറാകുന്ന നേതൃത്വം നിലവിലില്ലെന്നും അദ്ദേഹം വിമർശിച്ചു.
തന്നേക്കാൾ ഏറെ ജൂനിയറായ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ പിതാവിനെ വിളിച്ച് അധിക്ഷേപിച്ചിട്ടും പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതൃത്വം അയാളെ തിരുത്താൻ തയാറായില്ലെന്നും സുധാകരൻ ആരോപിച്ചു. സ്വന്തം പിതാവിനെ ബഹുമാനിക്കുന്ന ഒരാൾ മറ്റൊരാളുടെ പിതാവിനെ അധിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2021ന് ശേഷം പിണറായി വിജയന്റെ നിലപാടുകളിൽ മാറ്റമുണ്ടായെന്നും സുധാകരൻ ആരോപിച്ചു. താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിൽ പോയി വീണുവെന്നാണ് പിണറായി വിജയൻ നേരത്തെ ആരോപിച്ചത്. എന്നാൽ തമിഴ്‌നാട്, ബംഗാൾ, ത്രിപുര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിപിഐഎം കോൺഗ്രസുമായി ചേർന്നാണ് മത്സരിക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ സിപിഐഎമ്മിനും സിപിഐക്കും ലഭിച്ച ആറ് സീറ്റുകളിൽ അഞ്ചും കോൺഗ്രസിന്റെ പിന്തുണയോടെയാണ് ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു.




