ജെറുസലേം: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും സംഘടനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രയേൽ. ഇറാനുമായുള്ള മേഖലാതല സംഘർഷങ്ങളും നിലവിലെ വെടിനിർത്തൽ സാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവെച്ചത്.
ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളിലാണ് ഇന്ത്യൻ അധികൃതരോട് ഈ നിർദേശം ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്ന ഐആർജിസിയുടെ സ്വാധീനവും പ്രവർത്തനങ്ങളും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രയേൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ഐആർജിസിക്കെതിരെ വിവിധ രാജ്യങ്ങൾ ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയും സമാന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്രയേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും സംഘടനയ്‌ക്കെതിരെ നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തിയതും അവർ ചൂണ്ടിക്കാട്ടി.
“ഇന്ത്യയിൽ നിന്ന് ഞങ്ങളുടെ പ്രധാന പ്രതീക്ഷകളിലൊന്ന് ഐആർജിസിക്കെതിരായ നടപടിയാണ്. പല രാജ്യങ്ങളും ഇതിനകം ആ ദിശയിൽ നീങ്ങിയിട്ടുണ്ട്,” എന്ന് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ ഇന്ത്യയുമായി വിവിധ നയതന്ത്രതലങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലുമായും ഇറാനുമായും ഇന്ത്യ തന്ത്രപരമായ ബന്ധം തുടരുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. ഈ മാസം ആദ്യം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യ സന്ദർശിച്ച് ന്യൂഡൽഹിയും ടെഹ്റാനും തമ്മിലുള്ള ബന്ധം ദീർഘകാലവും ശക്തവുമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഐആർജിസിയെ സംബന്ധിച്ച ആശങ്കകൾ പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഇത് ആഗോള സുരക്ഷാ ചർച്ചയുടെ ഭാഗമായിക്കഴിഞ്ഞുവെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവ ഉൾപ്പെട്ട നിലവിലെ സംഘർഷ സാഹചര്യങ്ങളുമായി ഐആർജിസിയുടെ പങ്ക് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങൾക്ക് ശേഷം ഹമാസിനെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നുവെങ്കിലും ഹമാസിനെയോ ഐആർജിസിയെയോ ഇതുവരെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടില്ല.
ഐആർജിസിയെ ദുർബലപ്പെടുത്തുക എന്നത് ഇറാനുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ സൈനിക-നയതന്ത്ര നീക്കങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.






