തിരുവനന്തപുരം : ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഓരോ കാലഘട്ടത്തിലും പോരാട്ടം നയിച്ചവരെയും സ്മരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. അതിര്‍ത്തി കാക്കുന്ന സൈനികരെയും വീരമൃത്യു വരിച്ചവരെയും വിവിധ സേനാ വിഭാഗങ്ങളെയും ആദരിക്കുന്നതിനുള്ള അവസരമായി റിപ്പബ്ലിക് ദിനം വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളമെന്ന് മന്ത്രി വ്യക്തമാക്കി. സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തനങ്ങളും സര്‍വേകളും നടത്തിയാണ് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാനത്തിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായതായും മന്ത്രി പറഞ്ഞു. ശിശുമരണ നിരക്കില്‍ കേരളം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ശിശുമരണ നിരക്ക് 5 ആയിരിക്കെ, അമേരിക്കന്‍ ഐക്യനാടുകളിലെ നിരക്ക് 5.6 ആണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്നും ഈ കൂട്ടായ്മ തുടർന്നും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യവികസന മേഖലയില്‍ പത്തനംതിട്ട ജില്ല വലിയ മുന്നേറ്റം കൈവരിച്ചതായും മന്ത്രി പറഞ്ഞു. റോഡുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ വികസന പാതയിലാണെന്നും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പുതിയ കാലഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സഹോദരങ്ങളെയും ഈ അവസരത്തില്‍ മന്ത്രി സ്മരിച്ചു.
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കുട്ടികളാണ് നാളെയുടെ പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. രാജ്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് നിര്‍ണയിക്കുന്നതില്‍ കുട്ടികള്‍ക്കാണ് പ്രധാന പങ്കെന്നും അവരുടെ സ്വപ്‌നങ്ങള്‍ക്കായി മുന്നേറാനും പ്രയത്‌നിക്കാനും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.




