ചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ഓറഞ്ച്, പർപ്പിൾ ക്യാപ് പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്. രാജസ്ഥാൻ പുറത്തായെങ്കിലും 776 റൺസുമായി യുവ വിസ്മയം വൈഭവ് സൂര്യവംശിയാണ് നിലവിൽ റൺവേട്ടക്കാരിൽ ഒന്നാമൻ. 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് സൂര്യവംശി ഈ റൺസ് അടിച്ചുകൂട്ടിയത്. ഇന്നലെ 47 പന്തിൽ 96 റൺസെടുത്ത സൂര്യവംശിക്ക് ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്.
എന്നാൽ 722 റൺസുമായി തൊട്ടുപിന്നാലെയുള്ള ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ഫൈനൽ ബാക്കിയുള്ളതിനാൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കാൻ അവസരമുണ്ട്. രാജസ്ഥാനെതിരെ 53 പന്തിൽ 104 റൺസ് നേടി ഗിൽ സീസണിലെ തന്റെ തകർപ്പൻ ഫോം തുടർന്നു. ഗില്ലിനൊപ്പം ഓപ്പണിംഗിൽ 167 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സായ് സുദർശൻ 710 റൺസ് എടുത്തിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണ് ഗുജറാത്ത് നേരിടുക. ആർസിബി നിരയിൽ വിരാട് കോഹ്‌ലി 600 റൺസുമായി ഏറെ പിന്നിലാണ്.
അതേസമയം വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഭുവനേശ്വർ കുമാറിനെ മറികടന്ന് ടൈറ്റൻസിന്റെ കാഗിസോ റബാഡ ഒന്നാമതെത്തി. ധ്രുവ് ജുറെൽ, വൈഭവ് സൂര്യവംശി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയതോടെ റബാഡയ്ക്ക് 28 വിക്കറ്റുകളായി. 26 വിക്കറ്റുകളുള്ള ഭുവനേശ്വറാണ് രണ്ടാമത്. ഫൈനലിൽ ഇരുവരും നേർക്കുനേർ വരുമ്പോൾ പർപ്പിൾ ക്യാപ് പോരാട്ടവും കടുക്കും. മറുഭാഗത്ത് രാജസ്ഥാന്റെ ജോഫ്ര ആർച്ചർ 25 വിക്കറ്റുകളോടെ സീസൺ അവസാനിപ്പിച്ചു.






