മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കാരിയറായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സൽമാൻ സാലിഹിനെയും പരപ്പനങ്ങാടി സ്വദേശി സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കേസിൽ നേരത്തെ സ്വർണം പൊട്ടിക്കൽ സംഘങ്ങളിലെ 13 പേർ അറസ്റ്റിലായ ദിവസം വിദേശത്ത് നിന്ന് എത്തിയ സൽമാനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന വിവിധ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ വെട്ടിച്ചാണ് സൽമാൻ മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സുഹൃത്തായ സാദിഖ് ഉൾപ്പെടെ നാല് പേർ ചേർന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം രഹസ്യമായി പങ്കിട്ടെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് സുഹൃത്തുക്കൾക്കായി അന്വേഷണം തുടരുകയാണ്.
സൽമാൻ കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനായി അഞ്ച് വ്യത്യസ്ത സ്വർണം പൊട്ടിക്കൽ സംഘങ്ങളാണ് ഒരേസമയം കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നതെന്നും, അറസ്റ്റിലായ 13 പേർ ഈ സംഘങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും പൊലീസ് പറയുന്നു.
കാരിയറായ സൽമാനിൽ നിന്ന് സ്വർണം കൈപ്പറ്റുന്നതിനായി കണ്ണൂർ ആസ്ഥാനമായ സ്വർണം പൊട്ടിക്കൽ സംഘം വലിയ തുക വാഗ്ദാനം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. കുപ്രസിദ്ധ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന സഹായി അഭിജിത്ത്, സ്വർണം കൈമാറുന്നതിനായി 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് അറിയിച്ചു.
എന്നാൽ വിമാനത്താവളത്തിന് പുറത്തു കാത്തിരുന്ന സംഘങ്ങളെയെല്ലാം കബളിപ്പിച്ച് സൽമാൻ സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു. കേസിൽ ഒളിവിലുള്ള പ്രതികളെയും ഒളിപ്പിച്ച സ്വർണവും കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.






