ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് യുജി പരീക്ഷയിൽ വിദ്യാർഥികൾക്കായി പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷാ സമയം വർധിപ്പിച്ചതും ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ഘടനയിൽ മാറ്റം വരുത്തിയതുമാണ് പ്രധാന തീരുമാനങ്ങൾ. ജൂൺ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥികളുടെ മുൻവർഷങ്ങളിലെ നിർദേശങ്ങൾ പരിഗണിച്ച് പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) വർധിപ്പിച്ചു. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.15 വരെയായിരിക്കും പരീക്ഷ. അറ്റൻഡൻസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കാരണം പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടാതിരിക്കാനാണ് അധിക 15 മിനിറ്റ് അനുവദിച്ചതെന്ന് എൻടിഎ അറിയിച്ചു.
റഫ് വർക്കിനായി അനുവദിച്ചിരിക്കുന്ന പേജുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് പേജുകൾ മാത്രമായിരുന്നെങ്കിൽ ഇനി നാല് പേജുകൾ ലഭ്യമാകും. കണക്കുകൂട്ടലുകൾക്കും ഡയഗ്രമുകൾ വരയ്ക്കുന്നതിനും ഇത് വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യമൊരുക്കും.
ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ക്രമീകരണത്തിലും മാറ്റമുണ്ട്. മുമ്പ് എല്ലാ റഫ് പേജുകളും ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്തായിരുന്നു. പുതിയ ക്രമീകരണപ്രകാരം രണ്ട് റഫ് പേജുകൾ നിർദേശങ്ങൾക്കു ശേഷവും ശേഷിക്കുന്ന രണ്ട് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനത്തും ഉൾപ്പെടുത്തും. ഇംഗ്ലീഷിനും മറ്റ് പ്രാദേശിക ഭാഷകളിലുള്ള ചോദ്യപേപ്പറുകൾക്കും ഈ മാറ്റം ബാധകമായിരിക്കും. ഇടംകൈയ്യരായ വിദ്യാർഥികൾ നേരിട്ട ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പുതിയ ക്രമീകരണമെന്ന് എൻടിഎ വ്യക്തമാക്കി.






