കൊച്ചി: രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ‘രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം’ എന്ന വിഷയത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംഘപരിവാര്‍ ഡിസൈന്‍ ചെയ്യുന്ന അജൻഡയാണ്. ചോദ്യം ഉന്നയിക്കുന്ന പ്രധാന പ്രതിപക്ഷ നേതാക്കളെ പലരീതിയില്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ട്.
രാഹുല്‍ഗാന്ധിയെ ചൈനീസ് ചാരനായി മുദ്രകുത്തിയതും വളഞ്ഞിട്ട് ആക്രമിച്ചതും നാം കണ്ടതാണ്. ഈ ആക്ഷേപം ഉന്നയിച്ച ബിജെപി തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സംഭാവന സ്വീകരിക്കുകയുണ്ടായി. ക്യാംപസ് രാഷ്ട്രീയത്തിലുണ്ടാകുന്ന കൊച്ചുകൊച്ച് പ്രശ്‌നങ്ങളുടെ പേരില്‍ വിദ്യാർഥി രാഷ്ട്രീയമേ വേണ്ട എന്ന നിലപാട് തെറ്റാണെന്നും ഇത് തലവേദന മാറ്റാന്‍ തല മുറിച്ചു മാറ്റുന്നതിനോട് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




