സാമ്പത്തിക പരിമിതികൾ സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കേശവ് സുനിഷ്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ സ്വദേശിയായ ഈ 21-കാരൻ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി.
കായംകുളത്തെ ഒരു പച്ചക്കറി കടയിൽ സഹായിയായും ഫുഡ് ഡെലിവറി ബോയായും ജോലി ചെയ്ത് സ്വരൂപിച്ച ചെറിയ സമ്പാദ്യമാണ് ഈ ഹിമാലയൻ യാത്രയ്ക്ക് കേശവിനെ കരുത്തേകിയത്. ഐഎച്ആർഡി കോളേജിലെ ബി.കോം വിദ്യാർത്ഥിയായ കേശവിന് എവറസ്റ്റ് ഒരു സ്വപ്നം മാത്രമായിരുന്നില്ല, ലക്ഷ്യമായിരുന്നു.
എവറസ്റ്റ് കൊടുമുടി കീഴടക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നറിയാമായിരുന്നെങ്കിലും, ബേസ് ക്യാമ്പ് വരെയെങ്കിലും എത്തണമെന്ന ഉറച്ച തീരുമാനം കേശവിനെ മുന്നോട്ട് നയിച്ചു. പച്ചക്കറി കടയിലെ ജോലിയിൽ നിന്ന് ലഭിച്ച 35,000 രൂപയും ഓൺലൈൻ ഡെലിവറി ജോലിയിൽ നിന്നുള്ള വരുമാനവും ചേർത്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്.
2025 സെപ്റ്റംബറിൽ യാത്ര ആരംഭിച്ചെങ്കിലും മുത്തശ്ശിയുടെ മരണത്തെ തുടർന്ന് ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. എന്നാൽ സ്വപ്നം ഉപേക്ഷിക്കാതെ വീണ്ടും ജോലി ചെയ്ത് പണം കണ്ടെത്തിയ കേശവ് ഏപ്രിൽ 7ന് വീണ്ടും ഹിമാലയത്തിലേക്ക് തിരിച്ചു.
ട്രെയിനിലെ സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റുകളിലും ബസുകളിലുമായിരുന്നു യാത്ര. നേപ്പാൾ അതിർത്തിയായ സോണൗളി വഴി കടന്ന് സല്ലേരിയിലെത്തിയ ശേഷം കാൽനടയാത്ര ആരംഭിച്ചു. എട്ട് ദിവസങ്ങൾ കൊണ്ട് 132 കിലോമീറ്ററിലധികം ദൂരം മലനിരകളിലൂടെ സഞ്ചരിച്ചാണ് കേശവ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്.
കയ്യിൽ കരുതിയ ടെന്റിൽ താമസിച്ചും സ്വന്തമായി ഭക്ഷണം പാചകം ചെയ്തുമാണ് ചിലവ് നിയന്ത്രിച്ചത്. വെറും 16,000 രൂപ ചെലവിൽ ബേസ് ക്യാമ്പിലെത്തിയെന്നതാണ് ഈ യാത്രയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.
സ്കൂൾ കാലത്തെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലനവും കോളേജിലെ എൻസിസി പ്രവർത്തനങ്ങളും കേശവിന് ആത്മവിശ്വാസവും ശാരീരികക്ഷമതയും നൽകി. ബേസ് ക്യാമ്പ് തന്റെ യാത്രയുടെ തുടക്കം മാത്രമാണെന്നും, ആവശ്യമായ സാമ്പത്തിക സഹായവും ഉപകരണങ്ങളും ലഭിച്ചാൽ ഒരുദിവസം എവറസ്റ്റ് കൊടുമുടിയിൽ ഇന്ത്യയുടെ പതാക ഉയർത്തുമെന്നും കേശവ് ആത്മവിശ്വാസത്തോടെ പറയുന്നു.






