സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗം നികുതി മാത്രമായിരുന്നു. ജി എസ് ടി സംവിധാനം നിലവില്‍ വന്നതോടെ ഇഷ്ടാനുസരണം നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായി. ഇന്ധനം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാണ് പ്രധാനമായും കേരളത്തിന്റെ വരുമാനം. കൂടാതെ കേന്ദ്ര വിഹിതമായി കിട്ടുന്ന പണവുമുണ്ട് . ചിലവുകള്‍ കഴിഞ്ഞു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് പര്യാപ്തമല്ലാത്ത സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഉണ്ട്.
അങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കടം എടുക്കുക എന്നതാണ് പൊതുവെ നടന്നു വരുന്ന പരിപാടി. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (ADB), ജപ്പാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (JICA) എന്നിവയില്‍ നിന്നൊക്കെ കേരളം കടം, വായ്പ, ഗ്രാന്റ് ഇവയൊക്കെ എടുത്തിട്ടുണ്ട്. അവ പലപ്പോഴും ഓരോ പ്രൊജെക്ടുകള്‍ക് മാത്രം ആയിരിക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതി ഇതിനൊരു ഉദാഹരണമാണ്. പിന്നെ ഓഹരികള്‍ വഴി പണം സമാഹരിക്കാം. കേന്ദ്രത്തില്‍ നിന്ന് കടം എടുക്കാം. പക്ഷെ കടം എടുക്കുന്നതിനും ഗ്രാന്റുകള്‍ സ്വീകരിക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ ഭരണ ഘടന കേന്ദ്രത്തിന് അധികാരം നല്‍കിയിട്ടുണ്ട്.
മുന്‍കാല കടങ്ങളുടെ നിശ്ചിത ശതമാനം അടച്ചു തീര്‍ക്കാതെ പുതിയ വായ്പകള്‍ അനുവദിക്കാന്‍ പരിമിതികള്‍ കേന്ദ്രം വയ്ക്കാറുണ്ട്. ഇങ്ങനെ കേന്ദ്രം നിയന്ത്രണം വെക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനാണ് കിഫ് ബിയുടെ കടന്നു വരവ്. സര്‍ക്കാരില്‍ നിന്നും വിഭിന്നമായ എന്നാല്‍ സര്‍ക്കാരിന്റെ സ്വന്തമായ ഒരു ഏജന്‍സി ആണ് കിഫ് ബി. ആഗോള വിപണിയില്‍ നിന്ന് ബോണ്ടുകള്‍ വഴി കിഫ്ബി പണം സമാഹരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 96,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിയത്.










