പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായുള്ള അവലോകന യോഗത്തിൽ തന്നെ അറിയിച്ചില്ലെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. കോഴഞ്ചേരിയിൽ നടന്ന യോഗത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നും, മഴക്കെടുതി രൂക്ഷമായി ബാധിച്ച കോന്നി മണ്ഡലം മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.
മണ്ണിടിച്ചിൽ ഉൾപ്പെടെ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും കോന്നി മണ്ഡലം സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് ജനീഷ് കുമാറിന്റെ ആരോപണം. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി ജില്ലയിൽ എത്തിയത്. റാന്നി, ആറന്മുള തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മുഖ്യമന്ത്രി, തുടർന്ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനും നേതൃത്വം നൽകി.
അതേസമയം, മഴക്കെടുതിയിൽ നഷ്ടം നേരിട്ട കർഷകർക്കും വ്യാപാരികൾക്കും അടിയന്തര സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാർഷിക മേഖലയിലെ നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്നും വ്യാപാരികൾക്ക് ആവശ്യമായ സഹായം സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബാധിതർക്കുള്ള വായ്പാ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളും മന്ത്രിസഭ പരിഗണിക്കുമെന്നും റാന്നി ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകൾ ശുചീകരിക്കുന്നതിനുള്ള 10,000 രൂപയുടെ ധനസഹായം എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.




