കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചുവരുന്ന സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികൾക്കായി ബീച്ച് ഒഴിഞ്ഞുനൽകണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. പോർട്ട് ഓഫീസർക്കും സിവിൽ സപ്ലൈസ് ഓഫീസർക്കും ഉത്തരവ് കൈമാറി.
ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുനൽകണമെന്നാണ് നിർദേശം. തിങ്കളാഴ്ച വരെ നടത്താനായിരുന്നു ഓണം മെഗാ ഫെയർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫെയർ നിർത്തിവയ്ക്കാനുള്ള നിർദേശം ലഭിച്ചത്.
മാവൂർ റോഡിലടക്കം സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മെഗാ ഫെയർ നേരത്തെ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇന്ന് വൈകിട്ട് നാല് മണി വരെ ഫെയർ പ്രവർത്തിപ്പിച്ച ശേഷം സാധനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ജീവനക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
വലിയ പന്തൽ ഒരുക്കി ശീതീകരിച്ച സംവിധാനത്തോടെയാണ് ബീച്ചിൽ മെഗാ ഫെയർ സജ്ജീകരിച്ചിരുന്നത്. വരും ദിവസങ്ങളിൽ വലിയ തോതിലുള്ള വിൽപ്പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്.
ഫ്രീഡം സ്‌ക്വയറിന് സമീപമാണ് ബീച്ചിലെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന് സമീപത്തുതന്നെയാണ് സപ്ലൈകോ മെഗാ ഫെയറും പ്രവർത്തിച്ചിരുന്നത്. ആഘോഷപരിപാടികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായാണ് ഫെയർ ഒഴിപ്പിക്കാൻ നിർദേശം നൽകിയതെന്നാണ് വിലയിരുത്തൽ.




