കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പാളയം പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ചില നിർണായക സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെ കറക്കാനായി വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്.
ബിജുവിന്റെ ശരീരമാകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. കഴുത്തിലാണ് ഗുരുതരമായ മുറിവേറ്റിരുന്നത്. പ്രദേശത്തെ ലഹരി സംഘങ്ങളെക്കുറിച്ച് ബിജു പൊലീസിന് വിവരങ്ങൾ നൽകിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും കുടുംബം സംശയിക്കുന്നു.
വീടിന് സമീപത്തെ ഗ്രൗണ്ടിൽ പരസ്യ മദ്യപാനം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബിജു പൊലീസിന് കൈമാറിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ ആരോപണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പാളയം പച്ചക്കറി മാർക്കറ്റിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.




