കാസർകോട്: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പിനും ആർ.ടി.ഒയ്ക്കും പരാതി ലഭിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓടെ കാനത്തൂർ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. എൺപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ബസിൽ സ്‌കൂൾ വിദ്യാർഥികൾക്കും ദീർഘദൂര യാത്രക്കാരായ നിരവധി സ്ത്രീകൾക്കും ഉൾപ്പെടെ യാത്രക്കാരുണ്ടായിരുന്നു.
തൊട്ടുപിന്നാലെ എത്തിയ സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതെന്നാണ് യാത്രക്കാരുടെ പരാതി. ‘സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം’ എന്ന് ജീവനക്കാർ പരസ്യമായി പറഞ്ഞതായും സ്ത്രീകളെ ബസിൽ കയറ്റാൻ ക്ലീനറും മറ്റ് ജീവനക്കാരും തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ജീവനക്കാരുടെ നടപടിക്ക് പിന്നിലെന്നും യാത്രക്കാർ ആരോപിക്കുന്നു. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വിവേചനം നേരിട്ടതായാണ് പരാതി.
കാനത്തൂർ ബസ് സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി കയറ്റാനോ ഇറക്കാനോ ജീവനക്കാർ തയ്യാറായില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റോപ്പ് പിന്നിട്ടശേഷം മുന്നോട്ട് മാറ്റി അപകടകരമായ രീതിയിൽ വേഗം കുറയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ആരോപണം. ഇതോടെ ഒന്നോ രണ്ടോ സ്ത്രീകൾ ഓടിയെത്തിയാണ് ബസിൽ കയറിയതെന്നും യാത്രക്കാർ പറയുന്നു.
പൊതുഗതാഗത സംവിധാനത്തിൽ പരസ്യമായി ലിംഗവിവേചനം കാണിക്കുകയും യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിൽ സർവീസ് നടത്തുകയും ചെയ്ത ബസ് ജീവനക്കാർക്കെതിരെയും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച ബസ് ഉടമയ്‌ക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരൻ ആർ.ടി.ഒയ്ക്ക് പരാതി നൽകിയത്. സംഭവത്തിൽ അധികൃതർ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം.


