തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സേവനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനവും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരമാണ് കാർഗോ മേഖലയിലേക്ക് കെഎസ്ആർടിസി കടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ചാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതിയും സാധ്യതകളും വിലയിരുത്തി കേരളത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളുമായി ആരംഭിക്കുന്ന സേവനം പിന്നീട് ഘട്ടംഘട്ടമായി വിപുലീകരിക്കും.
നിലവിലുള്ള കെഎസ്ആർടിസി ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ കാർഗോ സേവനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ മൂന്ന് വൈകുന്നേരം നാല് മണി വരെയാണ്.
ടെൻഡറുമായി ബന്ധപ്പെട്ട യോഗ്യതാമാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ കേരള സർക്കാരിന്റെ ഇ-ടെൻഡർ വെബ്സൈറ്റിലും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.












